var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 18, 2012

ഫുൾബോഡി സ്കാനറും മുസ്ലിം യാത്രക്കാരനും


മുഫ്തിക്കു മുമ്പിൽ


2011 ഡിസമ്പർ 11ന്ന്, ഒരു വിമാന യാത്ര നടത്തുന്നതിന്നായി മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയതായിരുന്നു ലണ്ടനിലെ മുഹമ്മദ് യാസീൻ സമാനും കുടുംബവും. ആറു വയസ്സുകാരനായ മകനും, ഒൻപത് കാരിയായ മകളും, പൂർണ്ണ പർദാ ധാരിണിയായ ഭാര്യയുമടങ്ങിയതായിരുന്നു കുടുംബം. ഉടനെ സുരക്ഷാ പരിശോധനക്ക് നിർദ്ദേശം ലഭിച്ചു. തന്റെയും മക്കളുടെയും പരിശോധന പൂർത്തിയായപ്പോഴാണ്, തങ്ങൾ പുതിയ ‘ബാക് സ്കാറ്റർ’ ഫുൾ ബോഡി സ്കാനറുപയോഗിച്ച് സ്ക്രീൻ ചെയ്യുപ്പെടുകയാണുണ്ടായതെന്ന്, സമാനിന്ന് ബോധ്യമായത്. അദ്ദേഹം ക്ഷുഭിതനായി. വികാരാധീനനായി മാനേജറോട് പരാതിപ്പെട്ടു. സ്കാനിന്ന് വിധേയമാകാതെ വിമാനത്തിൽ കയറാൻ അനുമതിയില്ലെന്നായിരുന്നു മറുപടി.
കൈകൊണ്ടുള്ള പരിശോധനക്ക് ആവശ്യപ്പെട്ടുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. മേലധികാരികളോട് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെടുകയായിരുന്നു. അവസാനം, സ്കാനിംഗിനെ സംബന്ധിക്കുന്ന ഒരു ഹൃസ്വ വിവരണവും പരാതിപ്പെടാനുള്ള വിവരങ്ങളുമടങ്ങിയ ഒരു ലഘുലേഖ ലഭിച്ചു. സ്വവർഗത്തിൽ പെട്ട ഒരു സ്റ്റാഫിന്ന് സ്കാൻ ഇമേജ് കാണാൻ അധികാരമുണ്ടെന്ന് ലഘുലേഖയിൽ പറയുന്നു. പക്ഷെ, ഇതും ലംഘിക്കപ്പെടുകയാണുണ്ടായത്.
ഇതെ കുറിച്ചുള്ള അറിയിപ്പ് മുമ്പെ ലഭിച്ചിരുന്നുവെങ്കിൽ, പൂർണ പർദാ ധാരിണിയായ ഭാര്യ അത് നിരസിക്കുമായിരുന്നു. ഇസ്ലാമിക നിയമം ലംഘിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്യുന്നതിനേക്കാൾ അവർ ഇഷ്ടപ്പെടുക അതായിരുന്നു.
എല്ലാ മതത്തിന്റെയും പ്രതിനിധികളുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സ്ക്രീനിംഗ് അനുവദനീയമാണെന്നു അവർ സമ്മതിച്ചിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് ശരിയാണെന്നു സമാനിന്ന് തോന്നിയില്ല.
വസ്ത്രം നീക്കം ചെയ്യുകയോ ശരീരത്തിൽ സ്പർശിക്കുകയോ ചെയ്യാതെ, ഒളിപ്പിച്ചു വെച്ച വസ്തുക്കൾ പരതുന്നതിന്നായി, വസ്ത്രങ്ങൾക്കുള്ളിലൂടെ, ശരീരത്തിന്റെ നഗ്ന ചിത്രമെടുക്കുന്ന ഒരുപകരണമാണ് ‘ബാക്ക് സ്കാറ്റർ’ ഫുൾബോഡി സ്കാനറെന്നാണ് വിക്കിപീഡിയ യിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി രാജ്യങ്ങളിൽ, വിവാനത്താവളങ്ങളിലും റയിൽവെ സ്റ്റേഷനുകളിലും ഇത് വർദ്ധമാനമായ തോതിൽ വിന്യസിക്കപ്പെടുന്നു. വസ്ത്രത്തിനുള്ളിലൂടെ, ചർമത്തിന്റെ നഗ്നോപരിതലങ്ങൾ വീക്ഷിക്കാൻ ഇത് വഴി പരിശോധകർക്ക് കഴിയുന്നു.
സ്കാൻ ഇമേജുകൾ വളരെ വ്യക്തവും ശരീരത്തിലെ നിംനോന്നതങ്ങളും രഹസ്യഭാഗവും വ്യക്തമായി പ്രദർശിപ്പിക്കുന്നവയുമത്രെ. ഒരു ഭാഗവും ഒളിഞ്ഞു കിടക്കാൻ പറ്റാത്ത വിധം, കൈകാലുകൾ അകറ്റി വെച്ചു വേണം സ്ക്രീനിംഗിന്ന് വിധേയമാകാൻ.
കണിശമായ മത നിഷ്ട പുലർത്തുന്ന സമാൻ, ദയൂബന്തിലെ ദാറുൽ ഇഫ്തായെ സമീപിച്ചത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ സംശയങ്ങളിവയായിരുന്നു:
1.    ഫുൾ ബോഡി സ്കാനറുപയോഗിച്ച് സ്ക്രീൻ ചെയ്യപ്പെടുന്നത് ഇസ്ലാമിന്ന് നിരക്കുമോ?
2.    ഇത്തരമൊരു സ്ക്രീനിംഗിന്ന് വിധേയനാകാൻ ഒരു മുസ്ലിമിന്ന് അനുമതിയുണ്ടോ?
3.    ഒരു മുസ്ലിമിന്റെ സ്കാൻ ഇമേജ് പരിശോധിക്കാൻ അതേ ലിംഗത്തിൽ പെട്ട ഒരാളെ അനുവദിക്കാമോ?
4.    ഇങ്ങനെ സ്ക്രീൻ ചെയ്യപ്പെടുന്നത് ഒരു മുസ്ലിം നിരസിക്കേണ്ടതുണ്ടോ?
5.    ഫുൾബോഡി സ്കാനിംഗിന്ന് ആവശ്യപ്പെടുമ്പോൾ ഒരു മുസ്ലിം എന്തു നിലപാട് സ്വീകരിക്കണം?

ദാറുൽ ഉലൂം ദയൂബന്തിലെ മുഫ്തി മഹ്മൂദ് ഹസനായിരുന്നു പ്രശ്നം വിലയിരുത്തി മറുപടി നൽകിയത്. മറുപടി ഇങ്ങനെ:
1.    നിഷിദ്ധമെന്ന് മാത്രമല്ല, കഠിനമായ നിഷിദ്ധം
2.    സ്വമേധയാ ഇതിന്ന് അനുവദിക്കാൻ ഒരു മുസ്ലിമിന്ന് പാടില്ല.
3.    ഈ ചിത്രങ്ങളെടുക്കുന്നതും നോക്കുന്നതും പ്രദർശിപ്പിക്കുന്നതും കഠിനമായ ഹറാമാണ്.
4.    നിരസിക്കേണ്ടതാണ്.
5.    മുസ്ലിംകളെ, ഇത്തരം സ്ക്രീനിംഗുകളിൽ നിന്ന് ഒഴിവാക്കാനുള്ള സകല യത്നങ്ങളും നടത്തുക, സ്വാധീനമുള്ള സകല മുസ്ലിംകളുടെയും ബാധ്യതയാണ്.

No comments: